അബുദാബി: യു.എ.ഇ സ്വദേശികളുടെ ഇഷ്ട മത്സ്യങ്ങളായ സാഫി, ഷേരി എന്നിവയെ പിടിക്കുന്നതിനും വിൽക്കുന്നതിനും മാർച്ച് ഒന്ന് മുതൽ വിലക്ക്. ഏപ്രിൽ 30 വരെ ഈ മത്സ്യങ്ങളെ പിടിക്കുന്നതിനോ, കച്ചവടം ചെയ്യുന്നതിനോ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രായം പുറപ്പെടുവിച്ചു. ഇവയുടെ ശീതീകരിച്ചതും, ഉപ്പിൽ ഉണക്കിയതുമായ വകഭേദങ്ങളുടെ വിൽപ്പനക്കും വിലക്കുണ്ട്. ഇവയുടെ പ്രജനന സമയമായതിനാൽ ഈ കാലയളവിലുള്ള മത്സ്യബന്ധനം മീനുകളുടെ വംശനാശത്തിലേക്ക് നയിക്കും എന്നതിനാലാണ് തീരുമാനമെന്ന് സമുദ്ര പരിസ്ഥിതി ഗവേഷണ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അഹമ്മദ് അൽ സാബി പറഞ്ഞു. മത്സ്യ തൊഴിലാളികൾക്ക് ഈ ഇനത്തിലുള്ള മീനുകളെ കിട്ടിയാൽ ഉടൻ തന്നെ തിരികെ കടലിൽ വിടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
