മലയാളം

കാശ്‌മീരിന്റെ കാര്യത്തില്‍ ചൈന ഇത്രത്തോളം വേവലാതിപെടുന്നതിന് പിന്നില്‍ അടിസ്ഥാനപരമായി ഒരു കാരണമുണ്ട്

ജമ്മു കാശ്മീര്‍ പുനഃസംഘടനയെ വിമര്‍ശിച്ച്‌ ഇന്ത്യാവിരുദ്ധ നിലപാടെടുത്ത ഏക വിദേശരാജ്യമാണ് ചൈന. കോളനി ഭരണത്തിന്റെ ബാക്കിപത്രമായ കാശ്മീരില്‍ ഏകപക്ഷീയമായി ഇന്ത്യന്‍ നടപടി പാടില്ല എന്നാണ് ആര്‍ട്ടിക്കിള്‍ 370 ഉം 35 (എ) യും റദ്ദാക്കിയത് സംബന്ധിച്ച്‌ ചൈനീസ് വിദേശകാര്യമന്ത്രി നടത്തിയ ആദ്യ പ്രസ്താവന. തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ പാകിസ്ഥാന് കാശ്മീര്‍ വിഷയത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന നിലപാടിലാണ് ചൈന. കാശ്മീര്‍ പ്രശ്നം 1972 ന് ശേഷം ഐക്യരാഷ്ട്രസഭയിലേക്ക് വലിച്ചിഴച്ചതും ഈ കാരണത്താലാണ്. ചൈനയുടെ ഈ നിലപാട് ഏകപക്ഷീയവും ഇന്ത്യാവിരുദ്ധവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്.

ഭൗമരാഷ്ട്രീയ താത്പര്യം 
ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ അടിസ്ഥാന കാരണം കാശ്മീരുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭൗമരാഷ്ട്രീയവും സാമ്ബത്തികവുമായ താത്പര്യങ്ങളാണ്. യഥാര്‍ത്ഥ കാശ്മീരിന്റെ 45 ശതമാനം ഭൂപ്രദേശമാണ് ഇന്ത്യയുടെ കൈവശമുള്ളത്. ബാക്കി 35 ശതമാനം പാകിസ്ഥാന്റെയും 20 ശതമാനം ചൈനയുടെയും കൈവശമാണ്. ജമ്മു കാശ്മീരിനെ ഇന്ത്യ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചപ്പോള്‍ ചൈനയുടെയും പാകിസ്ഥാന്റെയും കൈവശമുള്ള ബാക്കി ഭാഗങ്ങള്‍ കൂടി ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. അതായത് പാക് അധിനിവേശ കാശ്മീര്‍ മാത്രമല്ല, ചൈനയുടെ അധീനതയിലുള്ള അക്സായി ചിന്നും 1963 ല്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയ കാശ്മീരിന്റെ ചില പ്രദേശങ്ങളും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ഈ നിലപാട് ചൈനയെ അമ്ബരപ്പിച്ചിട്ടുണ്ട്. രണ്ട് തലങ്ങളില്‍ ഇത് ചൈനയ്ക്ക് തലവേദനയുണ്ടാക്കുന്നു. ഒന്ന്, ചൈനയുടെ സ്വപ്നപദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡിന്റെ സുപ്രധാനഭാഗമായ സാമ്ബത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധിനിവേശ കാശ്മീരിലൂടെയാണ്. ഈ പ്രദേശം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞതോടുകൂടി അത് ചൈനയുടെ സാമ്ബത്തിക പദ്ധതികളെ ദോഷകരമായി ബാധിക്കും. കൂടാതെ , ലഡാക് കേന്ദ്രഭരണപ്രദേശമായതോടു കൂടി ആ പ്രദേശത്തും അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകും. കാരണം, ലഡാക്ക് ടിബറ്റിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. ചുരുക്കത്തില്‍ ജമ്മു കാശ്മീരിന്റെ പുനഃസംഘടന ചൈനയുടെ ഭൗമരാഷ്ട്ര താത്പര്യങ്ങളെയും സങ്കീര്‍ണമാക്കും. രണ്ട്, പുനഃസംഘടനാ നടപടി തെക്കേ ഏഷ്യയില്‍ ചൈനയുടെ മേധാവിത്വത്തിന് വഴങ്ങിക്കൊടുക്കാന്‍ ഇന്ത്യ തയാറല്ല എന്ന സന്ദേശം നല്‍കുന്നു. ഇത് ചൈനയെ വലിയ രീതിയില്‍ ചൊടിപ്പിച്ചിട്ടുണ്ട്. ഇനി പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച്‌ മാത്രമേ ചര്‍ച്ചയുള്ളൂ എന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവനയും ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ചുരുക്കത്തില്‍ ജമ്മു കാശ്മീരിന്റെ പുനഃസംഘടന പാകിസ്ഥാനെയും ചൈനയെയും ഒരുപോലെ ഉന്നംവയ്ക്കുന്നു എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ചൈനയില്‍ അംബാസഡറായിരുന്ന, ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അവിടം സന്ദര്‍ശിച്ചിട്ടും കാശ്മീര്‍ വിഷയം ചൈന ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചത്.

ചൈനയുടെ കാശ്മീര്‍ നയം 
1950 കളുടെ ആദ്യം ഇന്ത്യയും ചൈനയും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്ന സമയത്ത് ഇന്ത്യ പാക് വിഭജനത്തെ ചൈന അനുകൂലിച്ചിരുന്നില്ല. എന്നാല്‍ 1962 ലെ യുദ്ധത്തിന് ശേഷം ചൈന യു.എന്‍ നേതൃത്വത്തില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തുക എന്ന നിര്‍ദേശത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ , ടിബറ്ര് , സിന്‍ ജിയാന്‍ തുടങ്ങിയ ചൈനീസ് പ്രദേശങ്ങളില്‍ ഹിതപരിശോധനാ ആവശ്യം ഉയരുമെന്ന് കണ്ട് , 1980 കളില്‍ നിലപാടില്‍ മാറ്രം വരുത്തി. കാശ്മീരില്‍ തത്സ്ഥിതി തുടരണമെന്നും ഇന്ത്യപാകിസ്ഥാന്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീര്‍ക്കണമെന്നും ചൈന നിലപാടെടുത്തു. 1990 കളില്‍ ഷിംല കരാര്‍ പ്രകാരം പ്രശ്നം പരിഹരിക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. അതേസമയം 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാശ്മീരിലുള്ളവര്‍ക്ക് പ്രത്യേക വിസ നല്‍കുകയും പിന്നീടത് നിറുത്തി വയ്ക്കുകയും ചെയ്തു. കാശ്മീര്‍ വിഷയത്തില്‍ ചൈന പലഘട്ടങ്ങളിലും നിഷ്പക്ഷ നിലപാടാണെടുത്തത്. അതേസമയം പാകിസ്ഥാനുമായുള്ള പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ പരസ്യമായി ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് ആദ്യമായിട്ടാണ്.

ചൈനീസ് ഇരട്ടത്താപ്പ് 
ചൈനയുടെ ഇപ്പോഴത്തെ കാശ്മീര്‍ നിലപാട് തീര്‍ത്തും ഏകപക്ഷീയവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയ ചൈനയോട് ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല, അതുപോലെ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്ന ഇന്ത്യന്‍ വിദേശകാര്യവക്താവിന്റെ പ്രതികരണത്തിന് ചൈന വില നല്‍കിയില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല എന്ന ചൈനയുടെ പരമ്ബരാഗത നിലപാടിന് വിരുദ്ധമാണിത്.

1965 ല്‍ ചൈന ടിബറ്റിനെ പുനഃസംഘടിപ്പിച്ചപ്പോള്‍ മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പിനെയും അഭിപ്രായപ്രകടനങ്ങളെയും തള്ളിക്കളയുകയാണ് ചെയ്തത്. സാമ്ബത്തികവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായി ഒറ്റ പൈതൃകമായിരുന്ന ടിബറ്റ് ഇന്ന് ചൈനയിലെ വിവിധ സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഒരു ജനതയെ വെട്ടിമുറിച്ചതിന് തുല്യമാണത്. ഇവരാണ് ഇന്ന് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് ധര്‍മ്മ പ്രഘോഷണം നടത്തുന്നത്. അതുപോലെ വിചിത്രമാണ് കൊളോണിയല്‍ ചരിത്രത്തിന്റെ ഭാരം പേറുന്ന ഹോംഗ് കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മറ്ര് രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കയില്‍ ചൈനയ്ക്കുള്ള അസഹിഷ്ണുത. അതുപോലെ ചൈനയിലെ മുസ്ളിം പ്രദേശമായ ഉയ്ഗൂറില്‍ പത്ത് ലക്ഷം പൗരന്മാരെയാണ് ക്രമസമാധാനത്തിന്റെ പേരില്‍ ജയിലിലടച്ചിരിക്കുന്നത്. ഇവരുടെ എല്ലാത്തരം സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിലപാടുകളെടുക്കുന്ന ചൈനയാണ് കാശ്മീരില്‍ ഏകപക്ഷീയമായ നിലപാടുകള്‍ എടുക്കരുതെന്ന് ഇന്ത്യയെ ഉപദേശിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്.

പ്രത്യാഘാതം 
ജമ്മു കാശ്മീരിന്റെ പുനഃസംഘടനയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഇന്ത്യ ചൈന ബന്ധത്തിലായിരിക്കും. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാക്കും. ചൈനയുടെ ഭാഗത്തു നിന്ന് കൂടുതല്‍ നുഴഞ്ഞു കയറ്റങ്ങള്‍ പ്രത്യേകിച്ചും കാശ്മീര്‍ മേഖലയില്‍ ഉണ്ടാകും. പാകിസ്ഥാന്‍ പരിശീലിപ്പിച്ച്‌ വിടുന്ന തീവ്രവാദികള്‍ക്കെതിരെ ചൈന കണ്ണടയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പാകിസ്ഥാന് കൂടുതല്‍ സൈനിക സാമ്ബത്തിക സഹായങ്ങള്‍ ചൈന നല്‍കും. കാശ്മീര്‍ വിഷയം ഉന്നയിക്കുന്ന എല്ലാ അന്താരാഷ്ട്രവേദികളിലും പാകിസ്ഥാന് ചൈനയുടെ പിന്തുണ ഉറപ്പായിരിക്കും. ഇന്ത്യയുടെ മറ്റ് അയല്‍പ്പക്ക രാജ്യങ്ങളില്‍ ചൈനീസ് സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനും ചൈന ശ്രമിക്കും. കാശ്മീരില്‍ എന്ത് നയം തുടരണമെന്ന് ധാരണയില്ലാതെ പരതുന്ന പാകിസ്ഥാന്‍ താലിബാനെയും ഐ.എസിനെയും അഫ്ഗാനിസ്ഥാനിലൂടെ കാശ്മീരിലേക്ക് അയയ്ക്കാന്‍ ശ്രമിക്കും.

മറനീക്കി പുറത്തുവന്നിട്ടുള്ള ഇന്ത്യാ വിരുദ്ധ, പാക് ചൈനാ അച്ചുതണ്ടാണ് കാശ്മീരിലെ പുതിയ വെല്ലുവിളി. ആ വെല്ലുവിളി എത്രമാത്രം ഫലപ്രദമായി നേരിടും എന്നതിനെ ആശ്രയിച്ചാണ് കാശ്മീരില്‍ സമാധാനവും വികസനവും സാദ്ധ്യമാവുക. കാശ്മീരില്‍ ചൈനയ്ക്ക് എന്താണ് കാര്യം? അവിടം ഒരു സംഘര്‍ഷ മേഖലയാക്കി നിറുത്തുക എന്നതാണ് അവരുടെ താത്പര്യം.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us