ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഭാരതസൈന്യം നടത്തിക്കൊണ്ടിരിക്കുന്ന കനത്ത ആക്രമണത്തിനെതിരെ പാക്കിസ്ഥാന് അഫ്ഘാനിസ്ഥാന്റെ കൂട്ടുപിടിക്കുന്നു. പാക് വിദേശകാര്യമന്ത്രി തന്നെ ഭരണകൂടത്തിനു വേണ്ടിപ്രസ്താവനകളുമായി എത്തിയിരിക്കുകയാണ്.
അഫ്ഘാനിസ്ഥാനുമായി തങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൊളിക്കാനാണ് ഭാരതം ശ്രമിക്കുന്നതെന്ന വാദമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രസ്താവന നടത്തിയത്. ഭാരതസൈന്യം നിയന്ത്രണരേഖയില്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നുവെന്നായിരുന്നു ട്വീറ്റ്. ഇതിനുപുറകേ പാക് സൈനികമേധാവി ഭാരതസൈന്യം അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി, നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുകയാണെന്ന് ആരോപിച്ചു.
ഭീകരർക്കെതിരായ ഭാരതത്തിന്റെ ആക്രമണത്തിൽ വിറളിപൂണ്ടിരിക്കുകയാണ് പാക്കിസ്ഥാന് സർക്കാർ . ആക്രമണം ശക്തമാകുമ്പോള്‍ കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കം ഫലിക്കില്ലെന്ന ഉറച്ച ബോധ്യമാണ് പാക്കിസ്ഥാന് സർക്കാർ പ്രസ്താവനകൾ ഇറക്കാൻ പ്രേരിപ്പിക്കുന്നത്. പാക് സൈനികവൃത്തങ്ങളുടെ പ്രസ്താവനകള്‍ക്ക് പുറമേയാണിത്.
