വള്ളികുന്നം: സ്‌കൂട്ടറില്‍ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി എന്‍.എ.അജാസ് ജോലിസ്ഥലത്തും അല്‍പം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാര്‍ വ്യക്തമാക്കി. “2018 ജൂലൈ ഒന്നിനാണ് ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശേരി എ.ആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു.
ഇവിടെ എത്തിയിട്ട് ഒരു വര്‍ഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചര്‍ച്ചകളിലോ പങ്കുചേരാറില്ല. സേനയില്‍ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെ”ന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുന്‍വൈരാഗ്യമാണെന്ന സൂചനയുണ്ട്. ഇന്നലെ വൈകിട്ട് നാലോടെ വളളികുന്നം നാലുവിള ജംഗ്ഷനിലുള്ള സൗമ്യയുടെ വീടിന് സമീപമായിരുന്നു സംഭവം. എം.കോം ബിരുദധാരിയായ സൗമ്യ സ്റ്റുഡന്റ് പൊലീസ് ഇന്‍സ്‌ട്രക്ടറായിരുന്നു. ഇന്നലെ രാവിലെ വള്ളികുന്നം വട്ടയ്ക്കാട് കാമ്ബിശേരി കരുണാകരന്‍ സ്‌മാരക സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്ബില്‍ പങ്കെടുത്തിരുന്നു. പിന്നീട് തഴവയിലെ സ്‌കൂളില്‍ പി.എസ്.സിയുടെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാന്‍ പോയി.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയപ്പോള്‍ കാറിലെത്തിയ അജാസ് ഇടിച്ചിടുകയായിരുന്നു. റോഡില്‍ വീണ സൗമ്യ പിടഞ്ഞെഴുന്നേറ്റ് പ്രാണരക്ഷാര്‍ത്ഥം അയല്‍ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ അജാസ് വടിവാള്‍ കൊണ്ട് വെട്ടി വീഴ്‌ത്തി. തുടര്‍ന്ന് കൈയില്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ സൗമ്യയുടെ ദേഹത്ത് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.
