ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും പത്തുശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്ലിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്.
പാർലമെന്‍റ് പാസ്സാക്കിയ ബില്ലിൽ രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ഇത് നിയമമായി. ഇത് സംന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ലോക്സഭയില്‍ മൂന്നിനെതിരെ 323 വോട്ടുകള്‍ക്കും രാജ്യസഭയില്‍ ഏഴിനെതിരെ 165 വോട്ടുകള്‍ക്കുമാണ് ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.
ലോക്സഭയില്‍ മുസ്ലിം ലീഗ് എംപിമാരും അസദുദ്ദീന്‍ ഒവൈസിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ രാജ്യസഭയില്‍ മുസ്ലിം ലീഗിനെ കൂടാതെ ഡിഎംകെ, എഐഎഡിഎംകെ എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നല്‍കിയത്.
സംവരണത്തിനായി ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് ഭേദഗതി ചെയ്തത്. 124-ാം ഭരണഘടനാ ഭേദഗതിയാണ് ഇത്.
India Regional News Desk
Sibin P.Soman – Regional Head – Business Development & Operations
