ന്യൂഡല്‍ഹി: സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തുന്നത്.കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്ബത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍ .
ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. വിദേശ കമ്ബനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലയ്ക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു കൊണ്ടാണ് പുതിയ നീക്കം . ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചുകൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയെന്ന വ്യവസ്ഥ പുതുതായി നടപ്പാക്കും.
ഡിജിറ്റല്‍ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. അച്ചടി മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മാതൃകയില്‍ത്തന്നെയാണ് ഇതും. വാര്‍ത്തകളും ആനുകാലിക സംഭവങ്ങളും അപ്‌ലോഡ് ചെയ്ത് സംപ്രേഷണംചെയ്യാം. സര്‍ക്കാര്‍ അനുമതിയോടെയാണ് ഈ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക. നേരത്തെ ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ അനുമതി നല്‍കിയിരുന്നു.
