പാക് വ്യോമാക്രമണത്തെ തുരത്തുന്നതിനിടെ പിടിയിലായ വിംഗ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ ഇന്ത്യയിൽ തിരിച്ചെത്തി. വാഗാ അതിർത്തിയിലെ മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്കുശേഷം ഇന്ത്യൻ അധികൃതർ അഭിനന്ദനെ സ്വീകരിച്ചു. രാജ്യം ഒന്നടങ്കം ആഘോഷത്തിലാണ്.
വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്.
5.25 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ വാഗാ അതിർത്തിയിലെത്തിച്ചത്. 9.25 ഓടെയാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.
രണ്ട് തവണയാണ് അഭിനന്ദനെ കൈമാറാനുള്ള സമയം പാകിസ്ഥാൻ നീട്ടിയത്.
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യക്ക് കൈമാറുന്നതിന് മുമ്പ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് വൈദ്യ പരിശോധന നടത്തി.
അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകയിറക്കല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു.
ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. അഭിനന്ദനെ സുരക്ഷിതനായി കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദവും പാകിസ്ഥാനുമേൽ ഉണ്ടായിരുന്നു. തുടർന്നായിരുന്നു പാകിസ്ഥാന്‍റെ തീരുമാനം. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.
