ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്ന എല്ലാ ആരോപണങ്ങളിലും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ വിവാഹ വാഗാദാനത്തിന്റെ മറവില്‍ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ പുരുഷനെ ബലാത്സംഗത്തിന് ശിക്ഷിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.
വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിയില്‍ കോടതി ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശത്തിന് പിന്നാലെ, 2016ല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരായ കേസില്‍ ഇയാളെ വെറുതെ വിട്ടു.
വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമായിരുന്നു യുവതിയുടെ പരാതിയിലെ ആരോപണം. ജാതി പ്രശ്നം ഉന്നയിച്ചാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
കേസില്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂവെന്നും കോടതി നിരീക്ഷിക്കുന്നു.
