ലഡാക്ക്: ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗുമായുളള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ഒരു മാസം മാത്രം അവശേഷിക്കേ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപത്ത് ഇന്ത്യന്‍-ചൈനീസ് സൈനികര്‍ നേര്‍ക്ക് നേര്‍ വന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ തടയുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ഏറ്റുമുട്ടലിലേക്ക് കടക്കുമെന്ന സ്ഥിതിയായപ്പോള്‍ ഇരുവിഭാഗവും കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചു. തുടര്‍ന്ന് ഇന്ത്യയുടേയും ചൈനയുടേയും ഉന്നത പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവിഭാഗം സൈനികരും പിന്മാറിയതോടെയാണ് ഏറ്റുമുട്ടല്‍ ഒഴിവായത്.
നിര്‍ണായക ചര്‍ച്ചകള്‍ക്കായി ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിംഗ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. മോദി-ഷി ജിന്‍ പിംഗ് കൂടിക്കാഴ്ചയ്ക്ക് തൊട്ട് മുന്‍പായി ചൈനീസ് സൈന്യം 28 തവണയാണ് നിയന്ത്രണ രേഖ ലംഘിച്ചത്. 2017ല്‍ ദോക്ലാമിലും ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം ഇന്ത്യ-ചൈന ബന്ധം സുഖകരമല്ല. ഇന്ത്യയുടെ നീക്കത്തിന് എതിരെയാണ് ചൈന ഈ വിഷയത്തില്‍ നിലപാട് കൈക്കൊണ്ടത്. പാകിസ്താന് അനുകൂലമാണ് കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രസ്താവന ഇറക്കിയിരുന്നു.
