കുവൈറ്റ് : ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 29 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്.
1990-ആഗസ്ത് രണ്ട്,പുലര്‍ച്ചെ രണ്ടു മണി. ആഴ്ചയവസാനത്തിന്റെ ആലസ്യത്തില്‍ നിന്നു കുവൈത്ത്ജനത ഉണരാന്‍ തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് 700 പട്ടാള ടാങ്കുകള്‍ കൊച്ചു രാജ്യാതിര്‍ത്തികള്‍ കടന്ന് സമ്ബന്നതയുടെ തിരുമുറ്റത്തേക്ക് ഇരച്ചു കയറിയത്. ഒപ്പം ഒരു ലക്ഷം ഇറാഖി പട്ടാളക്കാരും. ആകാശ സീമകളില്‍ ഇറാഖിന്റെ വായുസേന പട്ടാള വ്യൂഹത്തെ പിന്‍തുടര്‍ന്നു. ആ ശനിയാഴ്ചയാണ് കുവൈത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക തിരുത്തലുകള്‍ നടന്നത്.
സദ്ദാം ഹുസൈന്റെ അറബ് ദേശീയതയെന്ന സങ്കല്‍പത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതും. ഇറാഖിന്റെ കുവൈത്ത് അധിനിവേശം, ശാന്തിയോടെ കഴിഞ്ഞിരുന്ന ഒരു ജനതയെ കുറേ കാലത്തേക്ക് നിദ്രാവിഹീനരാക്കി. അധിനിവേശത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ 29 വര്‍ഷമായിട്ടും ഇപ്പോഴും തുടരുകയാണ്; മധ്യപൂര്‍വ ദേശങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ മുളപ്പിച്ചുകൊണ്ട്.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അനുമതിയോടെ, അമേരിക്കന്‍ നേതൃത്വത്തിലുള്ള 32 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേനയായിരുന്നു കുവൈത്തിനെ മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. 1990 നവംബര്‍ 29 ന് യു.എന്‍. പാസാക്കിയ പ്രമേയത്തിലൂടെ ഇറാഖിനെതിരെ സൈനിക നടപടിക്ക് അനുമതിയായി. 1991 ജനുവരി 15 അര്‍ധരാത്രിക്കുള്ളില്‍ ഇറാഖിസേന കുവൈത്തില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ യുദ്ധം ഉറപ്പായി.
ഇറാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ ഇതിനകം കുവൈത്തിനെ ഇറാഖിന്റെ പത്തൊമ്ബതാമത്തെ പ്രവിശ്യയായി പ്രഖ്യാപിച്ചു. ഇതോടെ, അമേരിക്കയുടെ നേതൃത്വത്തില്‍ ഏഴു ലക്ഷം പട്ടാളക്കാര്‍ മധ്യപൂര്‍വ്വ ദേശങ്ങളിലേക്ക് പറന്നും ഒഴുകിയും എത്താന്‍ തുടങ്ങി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ ഇവര്‍ ഇറാഖിനെ ലക്ഷ്യമിട്ട് നിലയുറപ്പിച്ചു. അറബിക്കടലും പേര്‍ഷ്യന്‍ ഉള്‍ക്കടലും പട്ടാളക്കപ്പലുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
പക്ഷേ, സദ്ദാം ഹുസൈന്‍ കീഴടങ്ങാന്‍ തയ്യാറായില്ല.ജനുവരി 16. അര്‍ധരാത്രി. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അന്ത്യശാസനാ സമയം കഴിഞ്ഞു. അഞ്ചുമാസം മുമ്ബ് ഇറാഖി പട്ടാളം കുവൈത്തിലേക്ക് ഇരച്ചുകയറിയ സമയത്തുതന്നെ അമേരിക്കന്‍ വ്യോമസേന സൗദി അറേബ്യയില്‍നിന്ന്, ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് ശക്തിയേറിയ ബോംബുകള്‍ വര്‍ഷിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ തമ്ബടിച്ചിരുന്ന ബ്രിട്ടന്റെ വിമാനവാഹിനികളില്‍നിന്നും മിസൈലുകള്‍ പാഞ്ഞു. ലോകം മുഴുവന്‍ തല്‍സമയം ഇത് കണ്ടു.
ബാഗ്ദാദിലെ അല്‍ റഷീദ് സപ്തനക്ഷത്ര ഹോട്ടലിന് മുകളില്‍ സി.എന്‍.എന്‍. സ്ഥാപിച്ച ക്യാമറക്കണ്ണിലൂടെ ലോകമെമ്ബാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ ചരിത്രത്തില്‍ ആദ്യമായി യുദ്ധം ലൈവായി കാണുകയായിരുന്നു. സി.എന്‍.എന്‍. ലേഖകനായിരുന്ന പീറ്റര്‍ അര്‍ണോള്‍ഡിന്റെ യുദ്ധ റിപ്പോര്‍ട്ടിങ് വൈദഗ്ധ്യം ഒരിക്കല്‍കൂടി പ്രേക്ഷകര്‍ കണ്ടുംകേട്ടും അറിഞ്ഞു.
‘ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം’ എന്ന ഓമനപ്പേരില്‍ ഇറാഖിനെതിരെ നടന്ന സൈനിക നടപടികളുടെ നേതൃസ്ഥാനം അമേരിക്കക്കായിരുന്നു. അമേരിക്കന്‍ സേനാ നായകന്‍ നോര്‍മാന്‍ സ്‌കോവാര്‍സ്‌കോപ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ആസ്‌ത്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ പട്ടാളക്കാരെ ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിച്ചു.
1,65,000 ഇന്ത്യക്കാരെ, ഭൂരിപക്ഷവും മലയാളികള്‍, വിമാനമാര്‍ഗം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിച്ചത്
അമേരിക്കയെപ്പോലും അത്ഭുതപ്പെടുത്തി. മറ്റൊരു രാജ്യത്തിനും അത്ര പെട്ടെന്ന് കഴിയുന്ന ഒന്നല്ലായിരുന്നു ഇത്.
ഇത്ര വലിയ സൈനിക സന്നാഹങ്ങള്‍ നടത്തിയിട്ടും ആറാഴ്ച വേണ്ടി വന്നു ഇറാഖിനെ നിലംപരിശാക്കാന്‍. സദ്ദാം ഹുസൈന്റെ മനഃശാസ്ത്രപരമായ യുദ്ധതന്ത്രങ്ങള്‍ ഒഴിവാക്കിയാല്‍, മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ, ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ കരയാള്‍പട സ്വന്തമായിരുന്ന ഇറാഖിന് സഖ്യസേനയെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും ചെയ്യാനായില്ല.
ഇറാഖിന്റെ മൂന്നു ലക്ഷം പട്ടാളക്കാര്‍ അധിനിവേശ കുവൈത്തില്‍ നിലയുറപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ ഇറാഖില്‍നിന്നും കുവൈത്തില്‍നിന്നും തൊടുത്തുവിട്ട സ്‌ക്കഡ് മിസൈലുകള്‍(അല്‍ ഹുസൈന്‍) മാത്രമായിരുന്നു ഇറാഖിനോട് മാനസിക അടുപ്പം തോന്നിയ ലോക ജനതയെ അല്‍പമെങ്കിലും ഉത്സാഹഭരിതരാക്കിയത്. ഇത് തടുക്കാനായി ഇസ്രായേല്‍ നിര്‍മിച്ച പാട്രിയറ്റ് മിസൈല്‍ ആദ്യമായി ഉപയോഗിച്ചു. സൗദി അറേബ്യ, ഇസ്രായേല്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ‘അല്‍ ഹുസൈന്‍’ നാശം വിതച്ചു. ഇസ്രായേലിനെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുക എന്ന സദ്ദാംഹുസൈന്റെ തന്ത്രം പക്ഷേ, വിലപ്പോയില്ല.
ഫിബ്രവരി 24നാണ് സഖ്യസേന കരയുദ്ധം ആരംഭിച്ചത്. ഇറാഖിന്റെ ഒരു ലക്ഷം പട്ടാളക്കാരെ സഖ്യസേന തടവുകാരാക്കി. കരയുദ്ധം തുടങ്ങി നാലു ദിവസങ്ങള്‍ക്കുള്ളില്‍ കുവൈത്തിനെ മോചിപ്പിച്ചു.
ഇറാനുമായി 1980 മുതല്‍ 1988 വരെ നീണ്ട യുദ്ധം ഇറാഖിനെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. യുദ്ധത്തിനു അമേരിക്കയുടെ അകമഴിഞ്ഞ സാമ്ബത്തിക – സൈനിക സഹായമുണ്ടായിരുന്നു. അറബ് രാജ്യങ്ങളും ഇറാഖിനെ സഹായിച്ചു. ഇറാന്‍ ഉയര്‍ത്തിയിരുന്ന ഭീഷണി കണക്കിലെടുത്ത് കുവൈത്ത് സാമ്ബത്തികമായി ഇറാഖിനെ പിന്തുണച്ചിരുന്നു. യുദ്ധം മൂലം ഇറാഖിന്റെ അഭ്യന്തരകാര്യങ്ങള്‍ പോലും താറുമാറായി. എണ്ണ ഉത്പാദനം നേരാംവണ്ണം നടക്കാതെയായി. അറിവോടെ അല്ലാതെ ഇറാഖിന്റെ റുമെയ്‌ല എണ്ണപ്പാടത്തുനിന്നും ധാരാളം എണ്ണയെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിപണിയിലെത്തിച്ചിരുന്നതായി ആരോപണമുയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കിണറാണിത്. ഇറാഖിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശത്തു സ്ഥിതി ചെയ്യുന്ന റുമെയ്‌ല എണ്ണപ്പാടം കുവൈത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധമാരംഭിച്ചപ്പോള്‍ കുവൈത്തിലെ 700റോളം എണ്ണക്കിണറുകള്‍ക്കൊപ്പം റുമെയ്‌ല എണ്ണപ്പാടം തീകൊളുത്തി ഇറാഖ് പകരം വീട്ടുകയായിരുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഇറാഖിന്റെ സ്ഥിതി അമ്ബേ മോശമായി. ഇതിനിടയിലാണ് യുദ്ധകാലത്ത് സഹായിച്ച 1,400 കോടി അമേരിക്കന്‍ ഡോളര്‍ തിരിച്ചു വേണമെന്ന ആവശ്യവുമായി കുവൈത്ത് രംഗത്തു വന്നത്. ഇതിനു മാധ്യസ്ഥം വഹിക്കാനെത്തിയ സൗദി അറേബ്യയാകട്ടെ ഏകപക്ഷിയമായി കുവെത്തിന്റെ പക്ഷം ചേര്‍ന്നു. കൂടാതെ ഇറാഖിനു സൈനികമായും സാമ്ബത്തികമായും നല്‍കിയ സഹായം സൗദി അറേബ്യയും തിരികെ ആവശ്യപ്പെട്ടു.
